ഇന്നലെ
ജനക്കൂട്ടം
ആന, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കുടമാറ്റം
വെടിക്കെട്ട്
ഇന്ന്
വളപ്പൊട്ടുകൾ, ബലൂൺകഷ്ണങ്ങൾ, പിണ്ടം, നാറ്റം
നാളെയാണ് വിവാഹമോചനക്കേസിൻ്റെ
വിധിപറയുന്നത്
ഇന്നലെ
ജനക്കൂട്ടം
ആന, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കുടമാറ്റം
വെടിക്കെട്ട്
ഇന്ന്
വളപ്പൊട്ടുകൾ, ബലൂൺകഷ്ണങ്ങൾ, പിണ്ടം, നാറ്റം
നാളെയാണ് വിവാഹമോചനക്കേസിൻ്റെ
വിധിപറയുന്നത്
വസന്തത്തിൽ
ഉന്നതങ്ങളിൽ
പൂക്കൾ മധുപനെ കുറിച്ചും,
കിളികളും പൂമ്പാറ്റകളും
നിറ,ഗന്ധങ്ങളെ കുറിച്ചും
പാടുമ്പോൾ
മണ്ണിൽ
പൊഴിഞ്ഞഴുകിയ
ഇലകൾ കൊണ്ടും ദലങ്ങൾ കൊണ്ടും
ആത്മകഥകളെഴുതുന്നു,
മണ്ണിരകൾ
ഇരുട്ടു മായുംമുൻപ്
അഴുക്കുമുറ്റം അടിച്ചുവൃത്തിയാക്കി,
വെളിച്ചം തളിച്ച്,
വെള്ളവീണിടത്ത്
ഇടമില്ലാതെ,
കണികാണാൻ കൊള്ളാതെ,
പിന്നാമ്പ്രത്തെ
ഇരുണ്ട ഇറമ്പുകളിൽ
അഴുക്കുപുരണ്ട്
ഒതുങ്ങിമാറി ചാരിനിൽപ്പുണ്ട്
ഒരുവൾ
അഴുക്കകം മിനുക്കി,
തിളങ്ങുന്ന പൂമുഖത്തെ
വെളിച്ചപ്പെടുത്തുന്നവർ
ചുവന്നിരുണ്ട
മുറിമൂലകളിൽ
ചാരിവച്ചുപോകുന്നുണ്ട്,
ഉള്ളിൽ കുമിയും മാലിന്യത്തെ
ഒഴിപ്പിച്ചുകളയാൻ മാത്രം
അവരെത്തിപ്പിടിക്കുന്ന,
താനായിരിക്കുന്നതിൻ്റെ ചേലറിഞ്ഞ,
അകംപുറം ചേലിൻ്റെ
പൊരുളറിഞ്ഞ
അവളെ.
ഡിയോ..
റാല്ഫ് ലോറൻ..
ഗൂച്ചി..
സെൽഫ്രിജെസ്....
ഓരോ രാവിലും താരാട്ടിയുറക്കി,
പുലരിയിൽ അഴ വിളിച്ചുണർത്തുന്ന
ഓരോ തരം ഗന്ധങ്ങൾ.
പകലുകൾക്ക്
നെടുവീർപ്പാറ്റുന്ന
അമ്മവിയർപ്പിൻ ഗന്ധം.
കുപ്പിവളക്കിലുക്കങ്ങൾ
ചെമ്പകമാല കൊരുക്കുന്ന
സ്വപ്നഗന്ധം.
വൈകുന്നേരക്കാറ്റണിയുന്നു,
മുല്ലപ്പൂവും
വിലകുറഞ്ഞ
ലിപ്സ്റ്റിക്കും.
ചീവീടിൻ്റെ ഗാനത്തെ മുറിക്കാത്ത
ഇളംപാദസരങ്ങൾ
പതിവില്ലാതെ കലമ്പിയ
ഒരു രാത്രിക്ക് ശേഷമുദിച്ച
ചെമ്പുലരിയിൽ,
ചോര കുടഞ്ഞ്
വിളിച്ചുണർത്തപ്പെട്ട
ഒടുവിലത്തെ രാമണത്തിനു ശേഷം
അഴ പിന്നെ താരാട്ടു പാടിയിട്ടില്ല.
പകലുകൾ വിയർക്കുകയോ
ചെമ്പകമാല കോർക്കുകയോ ചെയ്തിട്ടില്ല.
വാടിപ്പോയ
ഇത്തിരി മുല്ലപ്പൂമണമാണെങ്കിലോ,
കാലാന്തരത്തിൽ
ചെളിമണമണിഞ്ഞ്,
പിന്നെ
വായുവിലലിഞ്ഞ്
മാഞ്ഞ്
മറഞ്ഞുപോയി.
ഒറ്റ കൽച്ചീളാൽ ആഴമളന്നപ്പോൾ
തടാകക്കരയിൽ നിന്ന്
ഞാൻ
ആദ്യമായൊരു
കടൽ കണ്ടു.
എത്ര നല്ല മുങ്ങൽവിദഗ്ധണാണു നീ.
എന്നിട്ടും
അളന്നുതീരാത്ത
ഏതൊരാഴത്തിലേക്കാണ്
നീയതെറിഞ്ഞുകളഞ്ഞത്.
പിടിച്ചെടുക്കാനാവാത്ത വിധം
ആ കൽച്ചീൾ
ആഴങ്ങളെ മുറിച്ചുമുറിച്ച്
നിനക്കു മുന്നേ പായുന്നു.
വീണ്ടെടുത്ത് തിരിച്ചുനീന്തിയണയാനാകാതെ
നീയും
അപ്രത്യക്ഷത്തിലും പ്രത്യക്ഷമായ
ആഴങ്ങളെ അറിഞ്ഞറിഞ്ഞ് ഞാനും!!
നമുക്കിടയിൽ ആർത്തിരമ്പുന്നു, ദൂരങ്ങൾ..
ഒരു തിരിവിനപ്പുറം
കോർത്തുപിടിച്ചിരുന്ന വിരലുകൾ
എവിടെയോ അഴിഞ്ഞുവീണിരിക്കുന്നു.
ആ നിമിഷം,
കൂട്ടത്തിൽ നിന്നും വശീകരിച്ചൊറ്റപ്പെടുത്തിയ
മാന്ത്രികനെപ്പോലെ,
ആകാശത്തിരശ്ശീല കുത്തിക്കീറി,
കാടിന്റെ ഉയർന്ന മുഖം പ്രത്യക്ഷപ്പെട്ട്
അട്ടഹസിക്കുന്നു.
ചെളിയാടകൾ അണിയിക്കുന്നു.
മന്ത്രവടി ചുഴറ്റി
അനുഗാമിയാക്കുന്നു.
കല്ലും മുള്ളും കുപ്പിച്ചില്ലുകളും
സഞ്ചാരത്തെ
രക്തക്കൊടികൾ നാട്ടി അടയാളപ്പെടുത്തുന്നു.
പുല്ലും വള്ളിപ്പടർപ്പുകളും
വസ്ത്രത്തുമ്പു പിടിച്ച്
താഴോട്ടു വലിക്കുന്നു.
പിന്നെ, എഴുന്നേറ്റുവന്ന്
കെട്ടിപ്പുണരുന്നു.
ഇരുട്ട്, കണ്ണുകെട്ടി, വട്ടംകറക്കി
ഒളിച്ചുകളിക്കാനിറക്കി വിടുന്നു.
പിന്നെ 'ഞാനിവിടെ... ഞാനിവിടെ, എന്ന്
കൂമൻമൂളലായ്, കുറുനരിയോരിയായ്,
കരിന്തേൾക്കുത്തലായ്, അരുവിക്കിലുക്കമായ്,
മത്തഗജത്തിന്നമറലായ്, സിംഹഗർജ്ജനമായ്,
പിടിതരാത്ത
ഒച്ചായ് വഴുതുന്നു.
പോകെപ്പോകെ
ജലരാക്ഷസർ
മലമുകളുകളിൽ നിന്ന് കുതിച്ചുചാടി
മുന്നിൽ വീഴുന്നു.
വെൺഖഡ്ഗങ്ങളാൽ
ദേഹം വെട്ടിമുറിച്ച്,
മുറിക്കഷ്ണങ്ങൾ വാരിയെറിയുന്നു.
ശിഥിലപിണ്ഡം വലിച്ചുനീന്തി
നനഞ്ഞിഴഞ്ഞ്
ചതുപ്പുകളിലും അഗ്ഗാധഗർത്തങ്ങളിലും
തെന്നിവീണും പിരണ്ടെഴുന്നേറ്റും
മഴക്കാടുകളിലൊളിച്ചും
മിന്നാമിന്നിവിളക്കുകൾക്ക്
കൺവാട്ടം പിടിച്ചും
രൂപംകൊണ്ടും രൂപമില്ലായ്മകൊണ്ടും
കാടിന്റെ കണ്ണുകെട്ടി,
മറ്റൊരു കാടാകുമ്പോഴും
ഉള്ളിൽ
എന്റെനാടേ... എന്റെ നാടേ... എന്ന്
നിശ്ശബ്ദം നിലവിളിച്ച്
ഒറ്റയ്ക്ക്...
അത്രമേലൊറ്റയ്ക്ക്...
ഒരു വഴി,
വിരൽത്തുമ്പിൽ നിന്നൂർന്നുപോയ
നാടുതേടി അലയുന്നു.
പിന്നെ ദൈവം പകലിനെ സൃഷ്ടിച്ചു.
വെളിച്ചം നിറഞ്ഞ പകൽ ,
മികച്ചത് എന്നുകണ്ടു സന്തോഷിച്ചു.
ജലവും കരയും സൃഷ്ടിക്കപ്പെട്ടു.
മൽസ്യത്തെ വെള്ളത്തിൽ നിന്ന്
കരകയറ്റി, ആമയാക്കി.
മണ്ണിലും പാറയിലും
വീണുടയാത്ത
പുറംതോടിനുള്ളിലേക്ക്
കൈകാലുകളും തലയും
ഒളിപ്പിച്ച്
ആമ വിനയാന്വിതനായി.
ദൈവം അതിനെ
തിരിച്ചും മറിച്ചും നോക്കി.
മികച്ച സൃഷ്ടി എന്ന്
സ്വയം പുകഴ്ത്തി.
ആവേശത്താൽ
വിവിധ ജീവജാലങ്ങളെ സൃഷ്ടിച്ചു.
അവയിൽ ശ്രേഷ്ഠതയോടെ
മനുഷ്യകുലത്തെ സൃഷ്ടിച്ചു.
പിന്നെ ദൈവം രാത്രിയെ സൃഷ്ടിച്ചു.
സൃഷ്ടികളൊക്കെ ഉറങ്ങുന്നു,
എന്നുറപ്പു വരുത്തി.
എന്നാൽ,
കണ്ണുകളും മൂക്കുകളും
തൊലിയും രോമരാജികൾ പോലും
പാമ്പുകളായ് രൂപാന്തരപ്പെട്ട്
മദസീൽക്കാരത്തോടെ
ഫണം വിടർത്തിയാടുന്ന,
തൻ്റെ ഏറ്റവും മികച്ച സൃഷ്ടിയെ കണ്ട്,
ദൈവം പകച്ചു.
തെറ്റുപറ്റിയതെവിടെ എന്ന്
ചാൾസ് ഡാർവിനെ കൺസൾട്ട് ചെയ്തു.
ഡാർവിൻ കൈമലർത്തി.
ഞൊടിയിടയിൽ ദൈവം
രാത്രിയെ പകലാക്കി,
മനുഷ്യനെ പറ്റിച്ചു.
നിമിഷാർദ്ധത്തിൽ പാമ്പുകൾ,
കട്ടിയുള്ള പുറംതോലണിഞ്ഞ്
വിഷപ്പല്ലുകൾ ഉള്ളിലേക്കു വലിച്ച്
മനുഷ്യനായി രൂപാന്തരപ്പെടുന്നതു കണ്ട്
ദൈവം പിന്നെയും പകച്ചു.
തലകറങ്ങി വീണ ഡാർവിൻ
'ചത്തപോലെ കിടന്നേക്കാം'
എന്നു തീരുമാനിച്ചു.
സൃഷ്ടികർമ്മം മടുത്തും
രാത്രിയെ ഭയന്നും
ദൈവം പിന്നെ
പകൽവെളിച്ചത്തിൽ കിടന്നുറങ്ങി.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx